ലോണാവാല

2003

ഇംഗ്ലീഷ് വർഷം രണ്ടായരത്തിമൂന്ന്.സ്ഥലം ഒരു ട്രെയിനിംഗ് ബേസ്, എല്ലാ അർത്ഥത്തിലും നല്ല പോലെ എന്നെ  ട്രെയിൻ ചെയ്തെടുത്ത ഒരു സ്ഥലം. പഠിത്തം ഒഴിച്ച് എല്ലാ സ്പോർട്സ് ഐറ്റെമ്സിലും ഓടി നടന്നു പങ്കെടുത്തു, ഡ്യൂട്ടി എക്സ്ക്യൂസ് വാങ്ങുന്ന കാലം. ഇടയ്ക്കു മഴ കനത്തപ്പോൾ പുല്ലുവെട്ടു മാത്രം ആയി  ജോലി. ആ മടുപ്പിൽ നിന്നും രക്ഷപെടാൻ ആണ് സ്ഥിരം സിക്ക് പരേഡുകാരൻ  ആയത്. ആയിടക്കാണ്‌  അറിഞ്ഞത് മെഡിക്കൽ  ചീഫിന്റെ മകൻ, ബേസ് ഹോസ്പിറ്റലിൽ എം.എസ് ചെയുന്നു, ടോപ്പിക്ക്: 'അണ്ടർ ട്രെയിനിസിൽ  സ്‌ട്രെസ് ഫ്രെക്റ്റ്ചർ'. അത്  ഈ സാദാ ഷൂസ് ഇട്ടു  ഓടിയോടി  കാലിൽ ഉണ്ടാവുന്ന ഒരു ഫ്രെക്റ്റ്ചർ ആണ്. ഞാൻ ആണേൽ ഓടാൻ കിട്ടിയിരുന്ന ഒരൊറ്റ അവസരവും കളയാറും  ഇല്ല. ഈ  ഐറ്റം സാദാ എക്സ്- റെയിൽ ഒന്നും വരില്ല, മറിച്ച് എം ആർ ഐ യിൽ മാത്രമേ വരൂ എന്നുള്ളതും, ഞങ്ങളിൽ ആരെയും തന്നെ ആ കണ്ട കാശ് ചിലവാക്കാൻ പട്ടാളം വിടില്ല എന്നുള്ളതും കൊണ്ട് ഞങ്ങളിൽ പലരെയും  സ്‌ട്രെസ് ഫ്രെക്റ്റ്ചർ രോഗികൾ ആകി മാറ്റി. മൂപ്പർക്ക് തീസിസ് എഴുതാൻ കുറെ രോഗികളും, നമുക്കു പുല്ലുവെട്ടിൽ നിന്നും  കുറച്ചു  ദിവസം മോചനവും പ്ലസ്‌ ഹോസ്പിറ്റലിലെ  അല്ലറ-ചില്ലറ  സഹായങ്ങളും ചെയ്തു കൊടുത്താൽ മതി. ചുരുക്കത്തിൽ ഒരു ഗിവ് ആൻഡ്‌ ടേക്ക് പോളിസി.


 അങ്ങനെയിരിക്കെ ഒരു സണ്‍‌ഡേ വന്നു. ഹോസ്പിറ്റൽ വാസം എല്ലാ വേലത്തരങ്ങളും  പഠിക്കാൻ ഉള്ള സമയമായ 2 ആഴ്ച കഴിഞ്ഞിരുന്നു. ഞങ്ങടെ കോഴ്സിൽ ഉള്ള  ട്രെയിനിസിനു പുറത്തു പോകാൻ പെർമിഷൻ ഇല്ല, എന്ന് വെച്ച് കട്ട്‌ അടിച്ചു മുങ്ങാത്തവർ  ഇല്ലാന്നല്ല. പക്ഷെ  ബ്ലോക്കിലെ  സീനിയേഴ്സിന്റെ കണ്ണു വെട്ടിച്ചു ചാടുക അസാധ്യം തന്നെയാ.. എന്നാലും  അന്ന് ഞങ്ങൾ, ഞങ്ങളെന്നു വെച്ചാൽ ബീഹാറിൽ നിന്നുമുള്ള പാണ്ടേ , മീററ്റിൽ  നിന്നും ഉള്ള  തീവാരിയും, ആല്ലാഹബാദിൽ നിന്നുള്ള ത്രിപാട്ടിയും, സിക്കിമിൽ നിന്നുള ഭൂട്ടിയയും, പിന്നെ ഈയുള്ളവനും ഹോസ്പിറ്റലിൽ  നിന്നും മുങ്ങി, ബ്ലോക്ക്‌ വഴി പുറത്തു ചാടി..പുറത്തെന്നു വെച്ചാൽ നേരെ  ലോനാവാല ടൌണിലേക്ക്..


ആരോടോ ഉള്ള  വാശിയിൽ തുടങ്ങിയ പുകവലിയും, ജന്മന സിദ്ധിച്ച  വായനോട്ടവും ഒഴിച്ച് വേറെ ദുശീലങ്ങൾ ഒന്നുമില്ലാത്ത കാലം. ഇന്നാണേൽ ‘ശ്വാസകോശം സ്പോഞ്ച് പോലെ’ ആണെന്നറിഞ്ഞു, ചുണ്ടിലെരിയുന്നത് റോട്ടിലെറിഞ്ഞെനെ. രണ്ടാമത്തേത് പിന്നെ  മാറാരോഗം ആയതോണ്ട് രക്ഷയില്ല. ടൌണിൽ ഇറങ്ങി തേരാപാര നടക്കുമ്പോൾ പാണ്ടേയും, ഭൂട്ടിയയും ആദ്യം കണ്ട ലിക്വർ സ്റ്റോറിൽ കയറി ഏതോ ഒരു കുപ്പി പൊതിഞ്ഞു വാങ്ങി, കൂട്ടത്തിൽ ബ്ലോക്കിലെ ദാഹിച്ചു  വലയുന്ന ഒരു പറ്റം   വേഴാമ്പൽ തെണ്ടികൾ  പറഞ്ഞ പോലെ ഒരെണ്ണം ഞാനും വാങ്ങി ബാഗിൽ വെച്ചു.. ആദ്യത്തെ  ലിക്വർ ഷോപ്പിംഗ്‌  എക്സ്പീരിയൻസ്. അവിടെ നിന്ന് നേരെ റെയിൽവേ സ്റ്റേഷൻറെ ആളൊഴിഞ്ഞ കിഴക്കേ മൂലയിലേക്ക്  വെച്ചു പിടിച്ചു.  അന്നുവരെയും, പിന്നീടും ഒരുപാട് കാലവും എന്നെ  വേട്ടയാടിയ ചില മദ്യപന്മാരുടെ ഓർമകളിലോ എന്തോ അവന്മാര് നീട്ടിയ കുപ്പി ഞാൻ നിരസിച്ചു. ധർമ ഭ്രഷ്ട്ടനാക്കുമൊ എന്ന് കയർത്തു പൊതുസ്ഥലത്തിരുന്നു മദ്യപിക്കാൻ  ബ്രാഹ്മണൻ ആയ ത്രിപാട്ടിയും ഒരുങ്ങിയില്ല. അത്രയും കൂടുതൽ നമ്മൾക്കു എന്നുള്ള ആവേശത്തിൽ  ബാക്കി 3 എണ്ണവും വെള്ളം ചേർക്കാതെ നിന്ന് കമുകമാന്നു അടിച്ചു, എന്റെ തോളത്തു കൈയിട്ടു ഉറക്കെ  അട്ടഹസിച്ചു ചിരിച്ചപ്പോൾ, ലോകത്തെ ഏറ്റവും നീളമുള്ള പൊതു  ശൌച്ചലമായ ഇന്ത്യൻ റെയിൽവേ ട്രാക്കിനെ വരെ ഞാൻ അറിയാതെ പ്രണയിച്ചു  പോയി. കുടിച്ച മദ്യത്തിന്റെ  പേര് ചോദിച്ചപ്പോൾ പാണ്ടേ പറഞ്ഞു, നല്ല കശുവണ്ടി വാറ്റിയെടുത്ത ഗോവൻ ഫെനി. കേട്ട പാതി കേൾക്കാത്ത പാതി “ഐ  ലവ് ഫ്രൂട്ട്  ജ്യുസസ്” എന്ന് പറഞ്ഞു  ത്രിപാട്ടി വാങ്ങി ബോട്ടംസ് അടിച്ചു ശൂദ്രൻ ആയി. അതോടെ  4 കുടിയന്മാരും പച്ചക്ക്  നിക്കുന്ന  എന്റെ  തലയിലും  ആയി.


അത് ഈ കുടിയന്മാർക്ക് പ്രണയ കഥ പറഞ്ഞു വെറുപ്പിക്കൽ, പാട്ട് പാടി  കൊല്ലാ-കൊല ഒക്കെ പറഞ്ഞിട്ട് ഉള്ളതാണേലും, അന്നാദ്യമായി ഒരു കുടിയന്റെ സ്നേഹം ഞാൻ കണ്ടു. സ്റ്റേഷനിൽ തെണ്ടി തിരിഞ്ഞു നടക്കുന്ന   ഒരു 7-8 വയസ്സുള്ള യാചക ബാലൻ കൈ നീട്ടിയപ്പോൾ പാണ്ടേ കൈയിൽ ഉള്ള അവസാനത്തെ  20 രൂപയും എടുത്തു കൊടുത്തിട്ടു  രാജാവിനെ പോലെ ബാലനെ സ്നേഹത്തോടെ തലയിൽ തലോടി പറഞ്ഞു, “യെ ലെ ബേട്ടാ,  ഓർ  ജാ  ബിസ്കുറ്റ് കരീദ്ക്കെ കാലെനാ, ഓർ ചാഹിയെ തോ മാന്ഗ് ലേനാ”(ഇതൊണ്ട് പോയി  ബിസ്കറ്റ് വാങ്ങി കഴിച്ചോളു, വേണേൽ  ഇനിയും  ചോദിക്കണം എന്ന്  സാരം). ഓഹ്, അവൻ അല്ലേലും ബോധ ഗയക്കാരൻ ആണല്ലോ എന്നോർത്ത് കണ്ണ്  തുടച്ചിരുന്ന ഞാൻ  പിന്നെ കേട്ടത് ഒരു ആക്രോശം ആയിരുന്നു. “ആരെ, ഹട്ട് സാലാ”, സ്റ്റേഷനിലെ കടക്കാരൻ ബിസ്ക്കറ്റ് വാങ്ങാൻ ചെന്ന ആ ബാലനെ തലക്കിട്ടു മേടി ഓടിക്കുന്നു. എന്ത് വേണമെന്ന്  അമാന്തിച്ച  നിന്ന  നിമിഷത്തിൽ, പാണ്ടേ ചാടി എണീറ്റു ചെന്ന് കടക്കാരന്റെ കോളറിനു പിടിച്ചു  ചോദിച്ചു, “ബച്ചേ കോ മാരാ ക്യോൻബേ?” ( കുട്ടിയെ അടിച്ചതെന്തിന്നാടാ?)…


നെഞ്ചൊന്നു കാളി, എൻ ഡി എ സർക്കാരിന്റെ ബലത്തിൽ ബാൽ താക്കറെ  'സാമ്ന'  വഴി, വരട്ടു മണ്ണിന്റെ മക്കൾ വാദം പ്രചരിപ്പിക്കുന്ന കാലം.  അപ്പോളാണ് ഈ ബീഹാറി ഒരു മറാട്ടിയുടെ കോളർ കുത്തി പിടിച്ചിരിക്കണത്, അതും മഹാരാഷ്ട്ട്രയിൽ  വെച്ച്! അവിടെന്നു പണി കിട്ടി തുടങ്ങിയാൽ ബാകി 14 വർഷത്തേക്കും സർവീസ് ബുക്കിൽ എൻട്രി കേറും, അല്ല അവിടെന്നു മറാട്ടികൾ വിട്ടാൽ ആലോചിച്ചാൽ മതിയല്ലോ അത്. വെറുതെയല്ല ആരോ  പറഞ്ഞത്  "ഏക്‌  ബീഹാറി, സൌ ബിമാരി. ദോ  ബീഹാറി  ലടായി കി തൈയ്യാറി, തീൻ ബീഹാറി ട്രെയിൻ ഹമാരി,പാഞ്ച്  ബീഹാറി  തോ  സർകാർ ഹമാരി"- ഒരു  ബീഹാറി  നൂറു  വ്യാധി, രണ്ടു  ബീഹാറി  അടിക്കു തയ്യാർ, മൂന്നു ബീഹാറി  ട്രെയിൻ നമ്മുടെ, അഞ്ചു  ബീഹാറി  സർക്കാർ തന്നെ നമ്മുടെ എന്ന്. എന്തൊക്കെ സംഭവിക്കും എന്നുള്ള ഊഹത്തിൽ ഒരു വിധം  ബാലൻ ബിസ്കറ്റ് വാങ്ങി കൊടുത്ത്, പാണ്ടേയും ബാകി 3 എണ്ണത്തിനെയും വലിച്ചോണ്ട് ഒന്നും നോക്കാതെ ഇറങ്ങിയോടി, അല്ലേലും  വാലും പൊക്കി ഓടുന്നതിൽ മലയാളികളെ തോല്പ്പിക്കാൻ ഒരു പുല്ലനും  വരില്ല. ഹല്ലാ പിന്നെ.


 ഓടി ചെന്നു നിന്നത് ബേസിലെക്കുള്ള പബ്ലിക് ട്രാൻസ്പോർട്ട് ചഗടത്തിന്റെ   മുന്നിലേക്ക്‌. ഓരോന്നിനെ ക്യു നിർത്തി കേറ്റുന്ന ഇടയ്ക്കു ഭൂട്ടിയക്ക് ഒരു  വെളിപാട്, അപ്പുറത്തെ പള്ളിയിൽ ആ കോലത്തിൽ പോയി പ്രാർത്ഥിക്കണം എന്ന്. അങ്ങോട്ട്‌  3-4 നോർത്ത് ഈസ്റ്റ്‌ സുന്ദരിമാർ കയറി പോണത് കണ്ടപ്പോഴേ നിനച്ചതയിരുന്നു.  അവനെ ഒറ്റയ്ക്ക് വിട്ടു വേറെ പുതിയ വാണം പിടിക്കേണ്ടെന്നു കരുതി ഒരു സേഫ്ട്ടിക്കു ഞാനും കൂടെ  പോയി. പുറത്തു നിന്ന് തന്നെ മാതാവിനെ കണ്ടു ഒരു കുരിശു വരച്ചു തിരിച്ചു എത്തിയപ്പോഴേ കേൾക്കാം പാണ്ടേ ആരെയോ വണ്ടിക്കകത്തു  ഇരുന്നു പള്ളു വിളിച്ചു ചിരിക്കുന്നു,   തിവാരിയും കൂടെ സപ്പോർട്ട്.  വണ്ടിക്കകത്തു കയറിയപ്പോൾ ഭൂട്ടിയ അവന്മാരുടെ സൈഡ് പിടിച്ചിരുന്നു, എനിക്ക് ഒരു പെണ്‍കുട്ടിയുടെ അടുത്ത്  സ്ഥലം വിട്ടിരിക്കുന്നു…അടുത്തിരിക്കുന്ന ആരോ 2 പേർ, ഇവന്മാരെ സ്കെച് ചെയ്തു എന്തോ പറയുന്നു. ഇവന്മാരുടെ അപ്പൂപ്പൻ താടി കോലവും, ബാഗിലെ കുപ്പിയും കൊണ്ടോ എന്തോ തൊട്ടടുത്തിരുന്ന ആ പെണ്‍കുട്ടിയുടെ മുഖം പോലും എന്റെ കണ്ണിൽ പെട്ടില്ല.


തിരിച്ചു അര മണിക്കൂറിൽ ബേസിന്റെ മുൻഗേറ്റിൽ എത്തിയപ്പോൾ ബാകി  ഫാമിലീസിന്റെ കൂടെ മറ്റേ രണ്ടു പേര് ഇറങ്ങി..2 മിനിറ്റ് കഴിഞ്ഞു അവർ  ഗാർഡിന്റെ കൂടെ വന്നു 4 എണ്ണത്തിനെയും വിളിച്ചിറക്കി കൊണ്ട് പോയി. ഉമുനീർ കൂടി ഇറക്കാൻ പാടുപെട്ടിരുന്ന ഞാൻ അവരുടെ കൂടെ ഉള്ളതാന്നു എന്തോ  മറ്റവർ എന്റെ ഭാഗ്യത്തിൻ അറിഞ്ഞില്ല. വണ്ടി ബ്ലോക്കിന്റെ മുന്നില് എത്തിയതും ബാഗ്‌ തൂകി  നേരെ ഓടി ഡോർമട്ടറിയിൽ കയറി ഡ്രസ്സ്‌ മാറിയതും, കൈയിൽ ഉള്ള കുപ്പി  ആവശ്യക്കാരൻ വേഴാമ്പലിൻ  എത്തിച്ചതും, പിന്നെ ഇറങ്ങി  അര കിലോമീറ്റർ അകലെയുള്ള ഹോസ്പിറ്റലിലോട്ടു ഓടിയതും ഒരൊറ്റ ശ്വാസത്തിലായിരുന്നു.  മൊത്തം 10 മിനുട്ടിൽ ഹോസ്പിറ്റലിൽ എത്തി പേഷ്യന്റ് ഡ്രസ്സ്‌  ചേഞ്ച് ചെയ്തു നിന്നപോൾ കാത്തിരുന്ന പോലെ ഗേറ്റിൽ നിന്നും ആൾ എത്തി, 'പട്ടികൾ'  എന്നോമന പേരിട്ടു വിളിക്കുന്ന  നെവൽ പോലീസ്.  “അരവിന്ദ്, ആജ്  തു പാണ്ടേ കെ  സാത്  ബാഹർ ഗയാ താ ലോനാവാല?” ( നീയിന്നു  പാണ്ടേയുടെ കൂടെ ലോനാവാല പോയിരുന്നോ?)..കിതപ്പടക്കി കാത്തിരുന്ന ഞാൻ ഇല്ലെന്നും, കൂടെ  ബ്ലോക്കിലെ ഒരു പറ്റം വേഴാമ്പലുകളെ സാക്ഷി  ആക്കി മുഴുവൻ ദിവസവും ബ്ലോക്കിൽ  ആയിരുന്നു എന്നും ഒരുഗ്രൻ നുണ കാച്ചി. ആകെ മൊത്തം ഒന്ന്  നോക്കി “ടീഖ്  ഹേ” എന്ന്  കുരച്ചിട്ടു അയാൾ പോയി. ജീവിതത്തിൽ ആദ്യമായി മദ്യം ടേസ്റ്റ് ചെയ്യാൻ കിട്ടിയ ക്ഷണം നിരസിച്ചതിൽ ആരോടക്കെയോ നന്ദി പറഞ്ഞു ഞാൻ കേറി കണ്ണടച്ച് കിടന്നുറങ്ങി.


കാലത്ത് എണീട്ടു പതിവ് പോലെ ഓ പി ഡിയിൽ ചീട്ടെഴുതാൻ പോയപ്പോഴുണ്ട് ബ്ലോക്കിലെ വേഴാമ്പലുകളിൽ ഒരാൾ സ്‌ട്രെസ് ഫ്രെക്റ്റ്ചർ റിപ്പോർട്ട്‌  ചെയ്യാൻ വന്നിരിക്കുന്നു.  എങ്ങനെയുണ്ടായിരുന്നു ഞാൻ കൊണ്ടു വന്ന  സാധനം എന്നു അഹങ്കാരത്തിൽ ചോദിച്ചപ്പോൾ ഉണ്ട് അവൻറെ വക ഒരു ചാട്ടം, “ഡാ തെണ്ടി, ആദ്യം കുപ്പി വാങ്ങാൻ  പഠിക്കണമെടാ, ഫുൾ വാങ്ങാൻ പറഞ്ഞാൽ പയന്റ് വാങ്ങി  വരുന്നോടാ  ശവി?”. പിന്നെ, എന്റെ അപ്പൻ ബാറിൽ അല്ലെ ജോലി, ആദ്യമായി ആർക്കെങ്കിലും കടയിൽ കയറി കുപ്പി (അല്ല കാശവരുടെ ആണേലും) വാങ്ങിച്ചു കൊടുത്തതും  പോരാഞ്ഞു തെറി വിളിക്കുന്നോടാ നന്ദിയില്ലാത്ത തെണ്ടി എന്നു  മനസ്സിൽ ആലോചിച്ചതും, അടുത്ത തെറി; “ഡാ പുന്നാര മോനെ, നിനക്കൊക്കെ പുറത്തു പോയി വെള്ളമടിച്ചു വന്നു  അലമ്പ് ഉണ്ടാക്കിയാൽ മതി, പണി നമ്മൾക്കാണല്ലോ”. തലേന്നത്തെ ബാകി കഥ അപ്പോളാണ് അറിയുന്നത്, ഗേറ്റിൽ പിടിച്ച പാണ്ടേ ആൻഡ്‌  ഗാങ്ങ് (ഞാൻ ഒന്നും അറിഞ്ഞില്ല, രാമാ നാരായണ!! ) ഹോസ്പിടലൈസേട്‌ ആയോണ്ട് അവന്മാരെ വെറുതെ വിട്ടു ബാകി ബ്ലോക്കിൽ ഉള്ള എല്ലാവർക്കും, ഞങ്ങടെ സീനിയേഴ്സിണേ അടക്കം രാത്രി 12 വരെ അണ്ടർ ട്രെയിനിസ് വെള്ളമടിചെന്നും പറഞ്ഞു പരേഡ് ഗ്രൗണ്ടിൽ തവള ചാട്ടവും,ഉരുട്ടലും ആയി പൂരം ആയിരുന്നത്രെ.


ഡിസ്ചാർജു  ആയി ബ്ലോക്കിലെത്തിയാൽ കണക്കു ചേർത്തു പണി കിട്ടുമെന്നു ഉറപ്പിച്ചു തിരിച്ചു വാർഡിൽ എത്തിയ പാടെ പാണ്ടേയെ ഓ പി ഡിയിൽ നിന്നും കിട്ടിയ  മുതലും പലിശയും ചേർത്തു വിളിച്ചോണ്ട് ചോദിച്ചു, “സാലെ, കൽ ശ്യാം ഐസാ ക്യാ ഗുൽ ഖിലായാ തുംനെ ഗഡി മേ?” (വണ്ടിക്കുള്ളിൽ ഇത്ര മാത്രം എന്താ നിങ്ങൾ ഒപ്പിച്ചത്?). പതിവ് നിഷ്കളങ്ക ചിരിയോടെ അവൻ  പറഞ്ഞു, അപ്പുറത്തിരുന്ന സുന്ദരിയുടെ  കൂടെ  ഞാൻ  ഇരിക്കണോ, ഭൂട്ടിയയെ ഇരുത്തണോ എന്നു  സ്നേഹപൂർവ്വം ഉള്ള തമ്മിൽ തർകം ആയിരുന്നത്രെ തുടക്കം. അത് പിന്നെ തനി കുടിയന്മാരുടെ ലെവൽ ആയെന്നു അവന്റെ ബാകി വിവരണത്തിൽ നിന്നും മനസിലായി. അത് കേട്ട് ഇടപെട്ട അടുത്തിരുന്ന മറ്റേ രണ്ടു  പേർ, അണ്ടർ ട്രെയിനീ ഓഫീസെഴ്സിനെ  ആണ് അവൻ ഭോജ്പുരിയിൽ തെറി വിളിച്ചത്, അതിന്റെ പണി തിരിച്ചു ഇരന്നും വാങ്ങി.


ഒരു വിധം തടിയൂരി എന്ന് കരുതി നിന്ന എന്നെ ഞെട്ടിച്ചു കൊണ്ട് പാണ്ടേ ബാകി പറഞ്ഞു;  "യാർ മേനെ സോചാ ഹമ്നെ തോ പീകെ എന്ജോയ്‌ കർ ലി, തോ ക്യുൻ ന തുംഹെ ഉസ് ലട്കി കെ പാസ് ബിട്ടാ ദൂൻ ആൻഡ്‌ ലെറ്റ്‌ യു മേക് എ ട്രൈ"(അളിയാ, ഏതായാലും ഞങ്ങൾ കുടിച്ചു ഓഫ്‌ ആയിരുന്നു, അപ്പൊ തോന്നി ആ പെങ്കോച്ചിനോട് മുട്ടാനുള്ള അവസരം നിനക്ക് തരാമെന്ന്).കണ്ണും മിഴിച്ചു ഇവൻ വട്ടായോന്നു  ആലോചിച്ചു നിക്കുമ്പോൾ ഉടനെ വന്നു അടുത്തത്;  "അച്ഛാ ഹുയ തുമേ നഹി പകടാ, വരണാ തു ബോട്ടൽ കെ വജഹ് ഭുരി തരഹ്  ഫസ് ജാത്താ(ഏതായാലും നിന്നെ പിടിക്കഞ്ഞത് നിന്റെ ഭാഗ്യം, ഇല്ലെങ്കിൽ ബേഗിലെ ആാ കുപ്പിയുടെ കാരണം നീ തെണ്ടിയേനെ). സത്യം, എന്നാൽ പണി പാളിയേനെ. വാങ്ങിപ്പിച്ച വേഴാമ്പലുകൾ ഒക്കെ പലവഴിയും ഞാൻ പെരുവഴിയും..!!


"ഇസിലിയെ മേനെ തേരാ നാം നഹി ഭോലാ യാർ . പർ വോ ഇദർ, ഹോസ്പിടൽ വാർഡ് സെ ബാഹർ ബ്ലോക്ക്‌ മേ ജാനേ വാലൊൻ കെ ലിസ്റ്റ് ലേക്കർ തുംസെ പൂച്ച, ഗുഡ് ദാറ്റ്‌ യു ഡിനയെഡ് (അതോണ്ട് നിന്റെ പേര് പറഞ്ഞില്ല, അവർ ഹോസ്പിറ്റൽ നിന്നും ബ്ലോക്കിൽ പോയ എല്ലാവരോടും ചോദിക്കുന്ന കൂട്ടത്തിലാണ് നിന്റെ അടുത്തെത്തിയത്. അല്ലാതെ ഞങ്ങൾ പേര് പറഞ്ഞിട്ടല്ല. നീ കട്ടക്ക് നുണ പറഞ്ഞോണ്ട് രക്ഷപെട്ടു). എന്നെ നേവൽ പോലിസ് തേടി വന്നത് അതോണ്ടാന്നും, ഒരു കാരണ വശാലും പാണ്ടേ എന്നെ ഒറ്റിയിട്ടില്ല എന്ന് കേട്ടതും അവൻറെ ആ  സ്നേഹത്തിൻ  മുൻപിൽ ഞാനൊരു നിമിഷം പുഞ്ചിരിച്ചു അന്തം വിട്ടു  നിന്ന് പോയി.


ഇന്നവൻ എവിടെയാണാവോ,പാണ്ടേ. നേവി വിട്ടു ഓടി പോയെന്നു കേൾക്കുന്നു.. അല്ലേലും അവനെ പോലെയുള്ള സരസന്മാർക്കുള്ളതല്ലല്ലോ പട്ടാളം. പക്ഷെ അന്നവന്റെ അവസാനത്തെ രണ്ടു ചോദ്യം  ഇപ്പോളും  ഓർമയുണ്ട്. “അരവിന്ദ് ഡിയർ, യു സോ ഹേർ ഫേസ്? ഷീ റിസംബ്ലെഡ് എ ലോട്ട് ലൈക്‌ ഡിമ്പൾ കപാഡിയ, റൈറ്റ്?" (അരവിന്ദുട്ടാ, നീ അവളെ ശെരിക്കു കണ്ടോ.അവളെ കണ്ടാൽ ഡിമ്പൾ കപാഡിയ പോലെയല്ലേ).  മറുപടിക്കായി വാക്കുകൾ സ്വരൂപിക്കുംമ്പോഴേക്കും വന്നു കുസൃതി ചിരിയോടെ അടുത്തത് "ഹോപ്‌ യു എൻജോയട്  ദി റൈഡ് ബാക്ക് ത്രൂ ദി  ഹില്ലി റോഡ്സ്”. തലേന്നത്തെ ടെൻഷൻ  ഒന്ന്  കൂടി  ഓർത്ത് ഇതൊക്കെ എന്ത് എന്ന മട്ടിൽ ഒരു ചിരി ചിരിച്ചു, ചമ്മൽ  ഒഴിവാക്കി ഞാൻ തടിയെടുത്തു.

Comments

Popular posts from this blog

Words I Dare Not To Speak To You

THIRST